Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Saturday, September 1, 2012

ഒരുനാള്‍..

സമയം പുലര്‍ച്ച അഞ്ചര മണി.

അയാള്‍ എഴുന്നേറ്റു പുറത്തേയ്ക്ക് വന്നു.

റൂമിനു പുറത്ത്‌ അസഹ്യമായ ചൂട് ദേഹത്ത് തട്ടിയപ്പോള്‍ തിരികെ മുറിയ്ക്കകത്തെക്ക്‌ പോകാന്‍ തുനിഞ്ഞെങ്കിലും ജോലിയും ഓഫീസും മറ്റും നിമിഷവേഗത്തില്‍ മനസിലൂടെ മിന്നിമാഞ്ഞപ്പോള്‍ ദിനേശ്‌ പതിയെ ആ ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞ് കുളിമുറിയിലേക്കോടി.

അകത്ത് വെള്ളം വീഴുന്ന ശബ്ദം.
ആരായിരിക്കുമോ എന്തോ?

ഉടനെ തിരിച്ചു വന്ന് പുറത്തു കിടക്കുന്ന ചെരുപ്പുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒടുവില്‍ നീല നിറത്തിലുള്ള ഒരു ചെരുപ്പ്‌ മാത്രം കാണാതായപ്പോള്‍ ദിനേശിന് ആളെ പിടികിട്ടി.

ആ കുഴപ്പമില്ല. പെട്ടെന്ന് തന്നെ ഇറങ്ങിക്കോളും. ജീവിതത്തില്‍ അത്രയധികം പ്രയാസങ്ങള്‍ അനുഭവിക്കാത്ത വ്യക്തി, എന്ന് താന്‍ കരുതുന്ന രമേഷാണത്.

രമേഷ്, തന്‍റെ സഹമുറിയന്‍, കട്ടിലും കിടക്കയും മറ്റും സാമാനങ്ങളും വാരികെട്ടി ആദ്യം തന്‍റെ മുറിയിലേക്ക്‌ വന്ന് കയറി വന്നതയാള്‍ ഓര്‍ത്തു.
ജീവിതത്തില്‍ ഇന്ന് വരെ ഒന്നിനെപറ്റിയും വ്യാകുലപ്പെടാത്ത പരാതി പറയാത്ത ഒരു വ്യക്തി. അയാള്‍ക്ക് ‌ എന്തിനും ഏതിനും അയാളുടെതായ കാരണങ്ങളും നിയമങ്ങളും ഉണ്ടായിരുന്നു. അങ്ങനെ അയാള്‍ ചെയ്യുന്ന എല്ലാ കാര്യത്തിനും അയാള്‍ക്ക് ‌ ന്യായീകരണങ്ങളും ഉണ്ടായിരുന്നു. എന്തുകൊണ്ടോ മറ്റുള്ളവരേക്കാള്‍ ഒരു പ്രത്യേക ഇഷ്ടം തനിക്കയാളോട് ഉണ്ടായിരുന്നു.

ഒരുപക്ഷേ തനിക്ക്‌ ചെയ്യാന്‍ സാധിക്കാത്തത് അയാള്‍ നിഷ്പ്രയാസം ചെയ്യുന്നത് കൊണ്ടായിരിക്കാം. ഭാര്യയുടെയും പിന്നെ മകളുടെയും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും നടുവില്‍ ടെന്‍ഷനില്‍ തീര്‍ന്നു പോയ തന്‍റെ ജീവിതവും, അവയെല്ലാം കാറ്റില്‍ പറത്തികൊണ്ടുള്ള രമേഷിന്‍റെയും ജീവിതവും തമ്മില്‍ താരതമ്യം ചെയ്യുക എന്നത് ദിനേശിന് ഒരു ഹോബി ആയിരുന്നു.

രമേഷിറങ്ങി.. ഇനി തന്‍റെ ഊഴം... സ്വപ്നം കണ്ടിരുന്നാല്‍ കുളിമുറിയുടെ വാതില്‍ വീണ്ടും അടയും. പിന്നെയും ദിവാസ്വപ്നങ്ങള്‍ കാണുവാന്‍ സമയം ലഭിച്ചെന്നിരിക്കും. പക്ഷെ തന്‍റെ ശമ്പളം, അതാര് തരും?
അതിനു വേണ്ടി ആണല്ലോ ഇവിടെ കിടന്നു കസര്‍ത്ത്‌ കാണിക്കുന്നത്. പ്രഭാത കൃത്യങ്ങള്‍ക്കായി ദിനേശ്‌ കുളിമുറിയിലേക്ക് കയറി.
സമയം ആറര.

ഹൈവേയില്‍ വാഹനങ്ങള്‍ ചീറിപായുന്നു. എന്തൊരു തിരക്ക്‌? എന്നും ഇത്രമാത്രം തിരക്കിട്ട് ആളുകള്‍ എങ്ങോട്ട് പോകുന്നു? എല്ലാ നിരത്തുകളും വാഹനങ്ങളെയും, ജനങ്ങളെയും കൊണ്ട് നിറഞ്ഞുകിടക്കുന്നു. ദിനം പ്രതി ആളുകളുടെയും നിരത്തിലോടുന്ന വാഹനങ്ങളുടെയും എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ച ഉണ്ടാകുന്നു.

ഒരു നിമിഷം സിഗ്നല്‍ ലൈറ്റ്‌ ചുവന്ന അപായ ചിഹ്നം കാണിച്ചു. ചീറിപാഞ്ഞുവന്ന വാഹനങ്ങള്‍ എല്ലാം സിഗ്നലിനു താഴെ വന്ന് നിന്ന്. പച്ച വെളിച്ചം തനിക്ക് നേരെ കത്തിയപ്പോള്‍ ദിനേശ്‌ പതിയെ നടന്നു. റോഡിന്‍റെ മറുവശത്ത് ഇനിയും കാത്തു നിന്നാലേ തനിക്ക്‌ പോകാനുള്ള വണ്ടി വരൂ. അയാള്‍ അസ്വസ്ഥനായികൊണ്ട് വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്തു. മറുതലയ്ക്കല്‍ ഭാര്യയുടെ ശബ്ദം അതിനു ശേഷം അമ്മയുടെ, പിന്നെ അച്ഛന്‍ ഏറ്റവുമൊടുവില്‍ മകള്‍ അങ്ങനെ അവരോടെല്ലാം സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ അയാളുടെ വണ്ടി വന്നു.

ഫോണ്‍ സംസാരം നിര്‍ത്തി അയാള്‍ വണ്ടിയിലേക്ക് കയറി. വണ്ടി അയാള്‍ നിന്ന സ്ഥലത്തെയും ചുറ്റുമുള്ള എല്ലാത്തിനെയും പുറകിലാക്കികൊണ്ട് മുന്‍പോട്ട് പാഞ്ഞു. ഈ നഗരത്തില്‍ നിന്നും ദൂരെ അങ്ങകലെ വിജനമായ ഭൂമിയില്‍ നിരവധി കമ്പനികള്‍ സ്ഥിതി ചെയ്യുന്ന വ്യവസായ ശാലയുടെ നിഗൂഢതകളിലേക്ക്....
വര്‍ഷങ്ങളായി ഈ നഗരം കാണുന്നതാണ്. ഈ ബഹളങ്ങള്‍., ആയിരമായിരം ജനങ്ങള്‍ ദിവസവും മണിക്കൂറുകളോളം വാഹനത്തില്‍ ജീവിതം കഴിച്ചുകൂട്ടുന്നവര്‍........

ഓഫീസിലെ 'ദിനേശ്‌' 'ദിനേശ്‌' എന്ന മേലുദ്യോഗസ്ഥന്‍റെ വിളികള്‍ അയാളെ ഭ്രാന്ത് പിടിപ്പിക്കുകയായിരുന്നു. എങ്ങനെയെങ്കിലും അഞ്ചു മണി ഒന്നായികിട്ടാന്‍ വേണ്ടി അയാള്‍ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരുപ്പിനും വേദന കൂട്ടുവാന്‍ വേണ്ടി പുതിയൊരു നിയമം കമ്പനിയില്‍ നിലവില്‍ വന്നു. ജോലി സമയം നാല്‍പ്പത്തഞ്ച് മിനിറ്റ് നേരം കൂടി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള പുതിയ വിളംബരം തന്‍റെ മുന്നില്‍ ഇരിക്കുന്ന മോണിട്ടറില്‍ തന്നെ നോക്കി പല്ലിളിച്ച പോലെ തോന്നി ദിനേശിന്.

എല്ലാം വിധി ആണെന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചു അയാള്‍....

എല്ലാ ബഹളങ്ങള്‍ക്കുമൊടുവില്‍ അവശാനായി അതെ റൂമില്‍ വന്നു കയറുമ്പോള്‍, മേലാസകലം പൊടിയും, സിമെന്‍റും നിറഞ്ഞ ശരീരവുമായി മൂളിപാട്ടും പാടി വരുന്ന രമേഷ് അയാളെ അത്ഭുതപെടുത്തും.

എ. സി ഓഫീസിനുള്ളില്‍ ആണെങ്കില്‍ കൂടി ജോലികള്‍ ചെയ്തു ക്ഷീണിച്ചു കൊണ്ട് താന്‍ വന്നു കയറുമ്പോള്‍, പുറത്ത്‌ ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്നുകൊണ്ട് പകലന്തിയോളം ജോലി ചെയ്തിട്ടും, ചുറുചുറുക്കും ഉഷാറും നഷ്ടപെടാതെ, പ്രസന്നമായ മുഖത്തോട് കൂടി വരുന്ന രമേഷ്. തീര്‍ന്നില്ല ഇനി രാത്രി പതിനൊന്ന് മണി വരെ വാ തോരാതെയുള്ള സംസാരങ്ങള്‍. അതും രമേഷിന്‍റെ തന്നെ. ലോകത്തിനു താഴെ ഉള്ള എന്തിനെപറ്റിയും വാ തോരാതെ സംസാരിക്കും അയാള്‍...

തനിക്കുള്ള അറിവിനെക്കാള്‍ പതിന്മടങ്ങ് അയാള്‍ക്കുണ്ടെന്നു വ്യക്തമാക്കുന്ന സംസാരം. താന്‍ അതൊക്കെ മൂളി കേള്‍ക്കുകയും വളരെ കുറച്ചു മാത്രം സംസാരിക്കുകയും ചെയ്യുമ്പോള്‍ ആശ്ചര്യത്തോടെ നോക്കുന്ന രമേഷ്.

അലസനായി ടിവി നോക്കി കിടക്കുന്ന തനിക്കും കൂടി വേണ്ടി ആഹാരം പാകം ചെയ്തു പാത്രം കഴുകി ഭക്ഷണം കഴിക്കാനായി വിളിക്കുന്ന രമേഷ്.
എന്താണയാളില്‍ പ്രത്യേകമായുള്ളത്?
എങ്ങനെ ആണയാള്‍ ഇത്രയും ഊര്‍ജ്വസ്വലനായി ഇരിക്കുന്നത്?

ചോദ്യശരങ്ങള്‍ മനസ്സില്‍ എയ്തു തറഞ്ഞുകൊണ്ടിരിക്കുമ്പോഴും രമേഷ് പറഞ്ഞു, “ദിനേശ്‌ നമുക്ക്‌ ഈ ആഴ്ച ബീച്ചിലൊക്കെ ഒന്ന് പോകണം. ഒന്ന് നീന്തി കുളിക്കണം. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടുന്നുണ്ടോ എന്നൊരു സംശയം!!!!".

അയാള്‍ പറഞ്ഞത് കേട്ടുകൊണ്ട് ദിനേശ്‌ തന്‍റെ ശരീരത്തിലേക്കൊന്നു നോക്കി, വയര്‍ വീര്‍ത്തു വീര്‍ത്ത് ഒന്‍പത് മാസം ഗര്‍ഭിണിയായ സ്ത്രീയുടെതുപോലായിരിക്കുന്നു. കൈ കാലുകള്‍ക്കൊന്നും ഒരു ബലവുമില്ല. രമേശാകട്ടെ വളരെ ആരോഗ്യദൃഢഗാത്രന്‍.......... 
തന്‍റെ മേശയ്ക്കു മുകളില്‍ ഇരിക്കുന്ന മരുന്ന് കുപ്പികളിലെക്ക് അറിയാതെ നോക്കിപ്പോയി ദിനേശ്...
ഇത്രയധികം മരുന്നുകള്‍ താന്‍ കഴിക്കുകയും, മാസാമാസം ചെക്കപ്പും മറ്റും ചെയ്തിട്ടും മോചനമില്ലാതെ കൊളസ്ട്രോള്‍ ഒരു നാള്‍ തന്‍റെ ഹൃദയം സ്തംഭിപ്പിക്കും എന്നറിഞ്ഞിട്ടും, അലസ്സനായി ജീവിക്കുന്ന തന്നെക്കാള്‍ രമേഷിനുള്ള പ്രത്യേകത അയാള്‍ക്ക് ‌ മനസ്സിലാകുകയായിരുന്നു.

ആ ചുറുചുറുക്കും പ്രസരിപ്പും തന്നെ ആണ് രമേഷിനെ തന്നില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും അകറ്റി നിര്‍ത്തുന്ന മഹാപ്രതിഭാസം എന്ന് ദിനേശ്‌ സ്വയം തിരിച്ചറിയുകയായിരുന്നു.

നാളെ മുതല്‍ ഞാനും ഇതുപോലൊക്കെ പ്രസരിപ്പോടെ ജീവിക്കും.
വീര്‍ത്തുന്തിയ വയറിനെ ഞാന്‍ സിക്സ് പാക്ക്‌ ആക്കും. ജിമ്മില്‍ പോകണം. എന്നും വൈകുന്നേരം നടക്കണം എന്നൊക്കെ തീരുമാനിച്ചുകൊണ്ട് ദിനേശ്‌ ഉറങ്ങാന്‍ കിടന്നു.

ഉറങ്ങും മുന്‍പ്‌ എവിടെയോ നിന്നോ ഒരശരീരി പോലെ അയാള്‍ കേട്ടു...

"നാളെ അന്തരീക്ഷം ചൂടായിരിക്കും.. സൂര്യന്‍ നിന്ന് ജ്വലിക്കും.. നമുക്ക്‌ തീരുമാനങ്ങള്‍ മറ്റന്നാള്‍ മുതല്‍ പ്രാവര്‍ത്തികമാക്കാം...
മറ്റന്നാള്‍ ഒന്നാം തീയതി കൂടി ആണ്. ഒരു പുതു മാസത്തിന്‍റെ പിറവി. അന്നുമുതല്‍ നമുക്കാരംഭിക്കാം പുതിയ ജീവിത ശൈലികള്‍""///.!!!"""
ആ അശരീരി വചനങ്ങള്‍ മനസ്സില്‍ സ്വീകരിച്ചുകൊണ്ടയാള്‍ നിദ്രയിലേക്ക് വഴുതി വീണു. ഒരിക്കലും തന്‍റെ അലസത തന്നില്‍ നിന്നും വിട്ടുപോകില്ലെന്നറിഞ്ഞുകൊണ്ട് തന്നെ.

അപ്പോഴും രമേശ്‌ ഉത്സാഹവാനായി തന്‍റെ ചില ചില്ലറ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു....